top of page
Search

Did God tell lie to Adam?

  • Writer: George Joseph
    George Joseph
  • Sep 30, 2015
  • 3 min read

സാത്താന്‍ ആദ്യ മനുഷ്യനെ വഴി തെറ്റിച്ചത് എങ്ങിനെ എന്ന് അറിയാമോ? ദൈവം പറഞ്ഞത് നുണയാണ് എന്ന് വിശ്വസിപ്പിച്ചു കൊണ്ടാണ്. അതാണ്‌ മൂപ്പരുടെ ഒരു ശൈലി. ദൈവം: ഉല്പത്തി 2:17 എന്നാല്‍, നന്‍മതിന്‍മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്; തിന്നുന്ന ദിവസം നീ മരിക്കും. ഇത് നുണയാണ് എന്ന് ആദം വിശ്വസിച്ചതാണ് ആദ്യം ചെയ്ത തെറ്റ്. അതിന്റെ ഫലമായാണ് അനുസരണക്കേട് കാണിക്കാന്‍ തോന്നിയത്. അതിന്റെ പ്രതിഫലനമാണ് പഴം ഭക്ഷിച്ചത്. എന്നിട്ടോ ആദം "മരിച്ചില്ല". അപ്പോള്‍ ദൈവം പറഞ്ഞത് നുണയല്ലേ? ഇത് സ്ഥിരം കേള്‍ക്കുന്ന ചോദ്യമാണ്. ദൈവം പറഞ്ഞത് ശ്രദ്ധിക്കുക: "ഇതൊരു വിഷപഴമാണ്. അത് തിന്നുന്ന നിമിഷം നീ മരിക്കും" എന്നല്ല ദൈവം പറഞ്ഞത്. അതായത് വിഷത്തിനു നശിപ്പിക്കാന്‍ പറ്റുന്ന ശാരീരിക മരണം അല്ല ദൈവം അവിടെ ഉദ്ദേശിച്ചത് എന്ന് വ്യക്തം. പിന്നെയോ "നന്‍മതിന്‍മകളെക്കുറിച്ചുള്ള അറിവിന്റെ" പഴമാണ് അതു. ആത്മീയമായ കാര്യമാണ് ഉദ്ദേശിച്ചത്. സാത്താന്‍: ഉല്പത്തി 3:4-5 ...നിങ്ങള്‍ മരിക്കുകയില്ല. അതു തിന്നുന്ന ദിവസം നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും, നന്‍മയും തിന്‍മയും അറിഞ്ഞ് നിങ്ങള്‍ ദൈവത്തെപ്പോലെ ആകുമെന്നും ദൈവത്തിനറിയാം. സാത്താനും അറിയാം പഴത്തില്‍ അടങ്ങിയ വിഷത്തെ പറ്റിയല്ല ദൈവം പറഞ്ഞത് എന്ന്. ദൈവം ഉപയോഗിച്ച അതെ വാക്കുകള്‍ ഉപയോഗിച്ചാണ് തെറ്റിദ്ധരിപ്പിക്കല്‍ നടത്തിയത്. "നന്‍മതിന്‍മകളെക്കുറിച്ചുള്ള അറിവിന്റെ " ഫലമാണ് അത് എന്നത് അവന്‍ മാറ്റി പറഞ്ഞില്ല. പക്ഷെ അതിന്റെ അനന്തരഫലം മാറ്റി പറഞ്ഞു. ദൈവത്തിനു മനുഷ്യരോട് അസൂയ ഉണ്ടെന്നു വരുത്തി തീര്‍ത്തു. ദൈവത്തെ വിസ്വസിക്കുന്നതിനു പകരം സാത്താനെ വിശ്വസിച്ചു. ആദം എന്ത് ധരിച്ചു? ആദവും ദൈവത്തോട് കയര്‍ത്തില്ല. പഴം തിന്നിട്ടും മരിച്ചില്ലല്ലോ എന്ന് ദൈവത്തോട് ചോദിച്ചില്ല. പിന്നെയോ പഴം തിന്നതോടെ ഭയം അവനെ പിടികൂടി. ദൈവത്തിന്റെ ഒപ്പം നടന്നിരുന്നപ്പോള്‍ ഭയം എന്നൊന്ന് അവരുടെ മനസ്സില്‍ ഉണ്ടായിരുന്നില്ല. ദൈവം അകന്നു പോയത് അവന്‍ പെട്ടന്ന് തന്നെ മനസിലാക്കി. ഒപ്പം പേടിയും തോന്നി. തെറ്റ് ചെയ്തതോടെ ആത്മീയ മരണം സംഭവിച്ചു കഴിഞ്ഞു. ദൈവത്തെ മനസിലാക്കിയിട്ടും അവിശ്വാസം എന്ന തെറ്റ് വരുത്തി വച്ചത് ദൈവവുമായി ഉള്ള അകല്‍ച്ചയാണ്. പിതാവ് ആത്മീയ മരണത്തെ ഉദ്ദേശിച്ചു. സാത്താനും അത് അങ്ങിനെ മനസിലായി. ആദത്തിനും മനസിലായത് അത് തന്നെ. പക്ഷെ അത് ശരീരത്തിന്റെ മരണമാണ് ഉദ്ദേശിച്ചത് എന്ന് കരുതണം എന്ന് വാശി പിടിക്കുന്നവര്‍ക്ക് ഇനി ഞാന്‍ പുത്രന്റെ വാക്കുകള്‍ കാണിച്ചു തരാം. ഇതേ പോലെ ഒരു 'നുണ' യേശുവിലും ആരോപിക്കാം. എന്തോ പുതിയ നിയമ പുസ്തകങ്ങളെ പറ്റി വലിയ പിടുത്തം ഇല്ലാത്തത് കൊണ്ടോ അതോ അതിനെ പറ്റി ചിന്തിക്കാത്തത് കൊണ്ടോ എന്തോ ആരും അതിനെ പറ്റി പറഞ്ഞു കേള്‍ക്കാറില്ല. ലാസറിനെ ഉയിര്‍പ്പിക്കുന്ന വേളയില്‍ യേശു പറഞ്ഞ വചനം... യോഹന്നാന്‍ 11:25 : യേശു അവളോടു പറഞ്ഞു: ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍മരിച്ചാലും ജീവിക്കും. 26 : അങ്ങനെ ജീവിക്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നുവോ? 27 : അവള്‍ പറഞ്ഞു: ഉവ്വ്, കര്‍ത്താവേ! നീ ലോകത്തിലേക്കു വരാനിരുന്ന ദൈവപുത്രനായ ക്രിസ്തു ആണെന്നു ഞാന്‍ വിശ്വസിക്കുന്നു. ഇതിനു ശേഷമാണ് ലാസറിനെ ഉയിര്‍പ്പിച്ചത്. ലാസര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ? ഇല്ല. യേശുവില്‍ വിശ്വസിച്ച യേശുവിന്റെ ശിഷ്യന്മാരും ജീവിച്ചിരിക്കുന്നുണ്ടോ ? ഇല്ല. അവരും മരിച്ചു. പക്ഷെ എന്നിട്ടും യേശു പറഞ്ഞത് നുണയല്ലേ എന്ന് പറഞ്ഞു ആരും നടക്കാറില്ല. ജനനത്തെ പറ്റി യേശു പറഞ്ഞത് നോക്കുക. യോഹന്നാന്‍ 3:3 : യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനു ദൈവരാജ്യം കാണാന്‍ കഴിയുകയില്ല. ഇവിടെയും യേശു ശാരീരിക ജനനത്തെ കുറിച്ചല്ല ആത്മീയ ജനനത്തെ കുറിച്ചാണ് പറയുന്നത്. ജനനം , മരണം എന്നിവയ്ക്ക് ബൈബിള്‍ കൊടുക്കുന്ന അര്‍ഥം അറിഞ്ഞു വേണം മനസിലാക്കാന്‍. വിഷയത്തിലേക്ക് വന്നാല്‍, പുത്രന്‍ പറഞ്ഞ മരണം ആത്മീയ മരണം ആണെന്ന് മനസിലാക്കി എങ്കില്‍ പിതാവ് പറഞ്ഞ മരണം ശാരീരികം ആകുന്നതു എങ്ങിനെയാണ്? പിതാവ് ക്രൂരനാണ്, നുണയനാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിന്റെ ഇടയില്‍ പുത്രനെ കാണാത്തത് എന്താണാവോ! രണ്ടു പേര്‍ക്കും ഒരേ സ്വഭാവമാണ് എന്ന് കേള്‍വിക്കാര്‍ക്ക് പിടിക്കിട്ടിയാലോ. അതോടെ കഴിഞ്ഞില്ലേ എല്ലാം. ബൈബിള്‍ പറയുന്ന മരണങ്ങള്‍ ശാരീരിക മരണങ്ങള്‍ മാത്രമല്ല എന്ന് ആ ഭാഗങ്ങളില്‍ തന്നെ വ്യക്തമാണ്. ശാരീരിക മരണത്തെ പറ്റിഅവിടെ എടുത്തു പറയുന്നും ഉണ്ട്. ഉല്‍പത്തി 3:22 ... ഇനി അവന്‍ കൈനീട്ടി ജീവന്റെ വൃക്ഷത്തില്‍നിന്നുകൂടി പറിച്ചു തിന്ന് അമര്‍ത്യനാകാന്‍ ഇടയാകരുത്. ഇവിടെ ശാരീരിക മരണത്തെ പറ്റി എടുത്തു പറയുന്നുണ്ട്. തോട്ടത്തില്‍ നിന്ന് പുറത്തായത് കൊണ്ട് ആ പഴം കഴിക്കാന്‍ നിവൃത്തി ഇല്ലാത്തത് കൊണ്ടാണ് ശാരീരിക മരണം ലോകത്ത് കടന്നു വന്നത്. ശാരീരിക മരണം ഏതാണ് ആത്മീയ മരണം ഏതാണ് എന്ന് ബൈബിള്‍ എഴുതിയവര്‍ക്കും അവര്‍ക്ക് തന്നെ അറിയാം എന്ന് ചുരുക്കം. ഇനി യേശുവിന്റെ കാര്യത്തിലേക്ക് വരാം. മറ്റൊരു സൂക്തം കൂടി നോക്കാം. യോഹന്നാന്‍ 8:51 : സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ആരെങ്കിലും എന്റെ വചനം പാലിച്ചാല്‍ അവന്‍ ഒരിക്കലും മരിക്കുകയില്ല. ലോകത്തുള്ള എല്ലാവരും മരിക്കുന്നു എന്നതിനാല്‍ ആരും തന്നെ യേശുവിന്റെ വചനം പാലിക്കുന്നില്ലേ എന്ന് ചോദിക്കുന്നവര്‍ക്ക് വേണ്ടി.... ദൈവം മരണത്തെ പറ്റി പറഞ്ഞപ്പോള്‍ അത് ആത്മീയ മരണത്തെ കുറിച്ചാണ് എന്ന് യഹൂദര്‍ മനസിലാക്കി. പക്ഷെ മനുഷ്യനായ യേശു അത് പറഞ്ഞപ്പോള്‍ അത് ശാരീരിക മരണത്തെ കുറിച്ചാണ് എന്ന് മനസിലാക്കി. അതായത് ആര് പറയുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ മരണം എന്നതിന്റെ തലങ്ങള്‍ മാറുന്നു. അവര്‍ തിരിച്ചുചോദിച്ചു: "അബ്രാഹം മരിച്ചു; പ്രവാചകന്‍മാരും മരിച്ചു. എന്നിട്ടും, എന്റെ വചനം പാലിക്കുന്ന ഒരുവനും ഒരിക്കലും മരിക്കുകയില്ല എന്നു നീ പറയുന്നു " അവര്‍ക്ക് പറഞ്ഞ ആളെ തിരിച്ചറിഞ്ഞില്ല: അവര്‍ ചോദിച്ചു: "ഞങ്ങളുടെ മരിച്ചുപോയ പിതാവായ അബ്രാഹത്തെക്കാള്‍ വലിയവനാണോ നീ? പ്രവാചകന്‍മാരും മരിച്ചുപോയി. ആരാണെന്നാണ് നീ അവകാശപ്പെടുന്നത്? " യേശു മറുപടി പറഞ്ഞു കൊടുത്തു. താന്‍ അബ്രാഹതിനെക്കാലും വലിയവന്‍ ആണ്. 8:56 എന്റെ ദിവസം കാണാം എന്ന പ്രതീക്ഷയില്‍ നിങ്ങളുടെ പിതാവായ അബ്രാഹം ആനന്ദിച്ചു. അവന്‍ അതു കാണുകയും സന്തോഷിക്കുകയും ചെയ്തു.... അബ്രാഹം ഉണ്ടാകുന്നതിനുമുമ്പ് ഞാന്‍ ഉണ്ട്. യേശുവിന്റെ തലം ദൈവത്തിന്റെ ആണെന്ന് യേശു പറഞ്ഞതും അവരുടെ ഭാവം മാറി. ദൈവദൂഷണകുറ്റത്തിന് കല്ലെറിഞ്ഞു കൊല്ലുക എന്നതാണ് അവരുടെ നിയമം. 8:59 അപ്പോള്‍ അവര്‍ അവനെ എറിയാന്‍ കല്ലുകളെടുത്തു. അപ്പോള്‍ പറഞ്ഞു വരുന്നത് ഇതാണ്. മരണം എന്ത് മരണമാണ് എന്നുള്ളത് ആര് പറഞ്ഞു എന്തിനെ കുറിച്ച് പറഞ്ഞു എന്നതിനെ അനുസരിച്ചാണ് മനസിലാക്കേണ്ടത്. കൂടുതല്‍ വ്യക്തമായി യേശു തന്നെ മറ്റൊരു സന്ദര്‍ഭത്തില്‍ പറയുന്നുണ്ട്. സമരിയാക്കാരി സ്ത്രീയുടെ അടുത്ത് കുടിക്കാന്‍ വെള്ളം ചോദിക്കുന്നുണ്ട്. യഹൂദര്‍ സമരിയക്കാരോട് സമ്പര്‍ക്കം പുലര്‍ത്താതത് കൊണ്ട് സാധാരണ വെള്ളം ചോദിക്കാറില്ല.അത് ആ സ്ത്രീ സൂചിപ്പിച്ചു. യേശു തിരിച്ചു പറഞ്ഞു: യോഹന്നാന്‍ 4:10... ദൈവത്തിന്റെ ദാനം എന്തെന്നും എനിക്കു കുടിക്കാന്‍ തരുക എന്നു നിന്നോട് ആവശ്യപ്പെടുന്നത് ആരെന്നും അറിഞ്ഞിരുന്നുവെങ്കില്‍, നീ അവനോടു ചോദിക്കുകയും അവന്‍ നിനക്കു ജീവജലം തരുകയും ചെയ്യുമായിരുന്നു. യേശു ഉദ്ദേശിച്ച ജീവ ജലം എന്താണ് എന്ന് മൂപ്പത്തിയാര്‍ക്കും മനസിലായില്ല. അവള്‍ തിരിച്ചു ചോദിച്ചു. "നീയാരപ്പാ! യക്കൊബിനെക്കാലും വലിയവനാണോ നീ?" യേശു പറഞ്ഞു: "ഈ വെള്ളം കുടിക്കുന്ന ഏവനും വീണ്ടും ദാഹിക്കും. 14 : എന്നാല്‍, ഞാന്‍ നല്‍കുന്ന വെള്ളം കുടിക്കുന്നവന് പിന്നീട് ഒരിക്കലും ദാഹിക്കുകയില്ല. ഞാന്‍ നല്‍കുന്ന ജലം അവനില്‍ നിത്യജീവനിലേക്കു നിര്‍ഗളിക്കുന്ന അരുവിയാകും." അതായത് ദാഹം ശമിപ്പിക്കുന്ന, ജീവന്‍ നില നിറുത്താന്‍ അത്യാവശ്യം വേണ്ടുന്ന കുടി വെള്ളത്തെ കുറിച്ചല്ല യേശു പറയുന്നത്. പിന്നെയോ? നിത്യ ജീവനെ കുറിച്ചാണ് സംസാരിക്കുന്നതു എന്ന്. യേശുവിന്റെ ലെവല്‍ അതാണ്‌, ജനനം മരണം, ജീവ ജലം, നിത്യജീവന്‍ എന്നോക്കെ പറയുമ്പോള്‍ ഉദ്ദേശിക്കുന്ന അര്‍ഥങ്ങള്‍ സാധാ മനുഷ്യര്‍ പറയുന്ന അര്‍ഥങ്ങള്‍ ആയിരിക്കില്ല.

 
 
 

Recent Posts

See All
God's Unconditional Love

നിസ്തുല സ്നേഹം 1st John 4:16 “And we have known and believed the love that God hath to us. God is love; and he that dwelleth in love...

 
 
 
What is the meaning of Azazel -the scapegoat?

John 1:29 "Look, the Lamb of God, who takes away the sin of the world!" പിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ,...

 
 
 

Kommentare


© 2015 by Kadavoor. For Private access and circulation for family members only

  • Facebook Basic Square
  • LinkedIn Social Icon
  • Twitter Basic Square
  • Google+ Basic Square
bottom of page